2023, നവംബർ 1, ബുധനാഴ്‌ച

ഒരു ഹൈ എക്സ്പ്ലോസീവ് വെടി

ക്‌ളാസ്സിലെ ഏറ്റവും മടിയനായ ഒരു കുട്ടിയായിരുന്നു മാനവൻ. ഉച്ചയൂണിനു ശേഷം ഉള്ള ഒരു മാത്‍സ് പീരിയഡ്. കുറച്ചു നേരം കഴിഞ്ഞും ടീച്ചർ വരാത്തതിനാൽ എല്ലാരും അത് ആഘോഷിക്കാൻ തീരുമാനിച്ചതിനിടയിൽ മാനവൻ ഒരു നല്ലൊരുറക്കത്തിന് ആ നേരം ചിലവഴിക്കാൻ തന്നെ ഉറപ്പാക്കി. വലിയ ബഹളത്തിന്റെ ഒച്ച കേട്ട് കൊണ്ടാണ് പിന്നീട് അവൻ എണീറ്റത്. ഒരു നല്ലൊരു ഉറക്കം നഷ്ടപ്പെടുത്തിയ ഈർഷ്യത്തിലാണ് അവൻ കണ്ണ് തുറന്നത്. 

ആകെ ബഹളമയം, ഒച്ചപ്പാട്... ക്ലാസ്സിന്റെ നടുത്തളത്തിൽ ബാക്കിയുള്ള എല്ലാരും നിൽക്കുന്നു. മാനവനും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോഴേക്കും മൂക്ക് പൊത്തുന്ന രീതിയിൽ അവിടെയാകെ ദുർഗന്ധം. എന്ത് പറ്റി എന്ന് ആരോടും ചോദിക്കാതെ തന്നെ അവന് കാര്യം പിടി കിട്ടി. ആരോ നല്ല രീതിയിൽ തന്നെ 'ഹൈ എക്സ്പ്ലോസീവ്' ആയ 'ഒരു വെടി' പൊട്ടിച്ചിരിക്കുന്നു. ചിലർ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോകുന്നു. ചിലർ ആരാണിത് ഒപ്പിച്ചത് എന്ന് അന്വേഷിക്കുന്നു. ഉത്തരവാദിത്തബോധം ഉള്ള മാനവനും ആ അന്വേഷണത്തിൽ കൂടി.

കൂട്ടം കൂടി നിന്ന് അവർ പിറുപിറുക്കുന്നു. എന്നിട്ട് ക്‌ളാസിന്റെ ഒരു മൂലയിൽ ഇരിക്കുന്ന കുറച്ചു പേരെ നോക്കി എന്തോ പറയുന്നു. അവർ എല്ലാരും കൂടി  നൗഷാദിന്റെ അടുത്തെത്തി ചിരിച്ചു തുടങ്ങി. 

"നീയല്ലേടാ ഇതൊപ്പിച്ചത്.., നീ തന്നെ.." അവർ ഉറക്കെ ചോദിച്ചു.

"ഏയ്, ഞാനല്ല.. " നൗഷാദ് മറുപടി പറഞ്ഞു.

"നീ തന്നെ, ഇതിനു മുൻപും ഇങ്ങിനെ ഒപ്പിച്ചിട്ടുള്ളത് നമുക്കറിയാം.. ഇതിപ്പൊ ഒച്ചയുണ്ടാക്കാതെ വിട്ടത് കൊണ്ട് രക്ഷപ്പെട്ടു എന്ന് കരുതണ്ട..." എല്ലാരും കൂടി അത് നൗഷാദിറ്നെ തലയിൽ കെട്ടിച്ചേർത്താൻ ഉള്ള ശ്രമം ആണ് നടക്കുന്നത്. എതിർത്ത് നിന്ന് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ നൗഷാദ് മിണ്ടാതെ തല കുനിച്ചിരുന്നു.

ഇതൊക്കെ കണ്ടു അടുത്തിരിക്കുന്ന ജെയിംസ് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

"എടാ, അവനല്ല.. അവനെ വിട്ടേക്ക്, അത്  ഞാൻ ആണ്.., അവനെ ക്രൂശിക്കണ്ട.. അതിന്റെ പിന്നിൽ പ്രവർത്തിച്ച ആ കറുത്ത ****** എന്റേതാണ്" 

അന്വേഷണ സംഘം അങ്ങോട്ട് തിരിഞ്ഞു, എന്നിട്ട് അത്ഭുതപരതന്ത്രരായി കൂട്ടമായി ചോദിച്ചു.. "നീയോ !! ഒന്ന് പോടാ..."

"അതേടാ, ഞാൻ തന്നെ", അവൻ ചിരി നിറുത്താതെ കൊണ്ട് പറഞ്ഞു.

"ഏയ്, നീയല്ലാ... നൗഷാദിനെ രക്ഷിക്കാൻ നീ ചുമ്മാ പറയുന്നതല്ലേ... ഇങ്ങിനെ ഒരു വെടി പൊട്ടിക്കാൻ അവനെ കൊണ്ടേ പറ്റൂ" അന്വേഷണസംഘം പറഞ്ഞു.

"അല്ലേടാ, ഇന്ന് ഉച്ചക്ക് പൊട്ടാറ്റോ കറിയും ചപ്പാത്തിയും ആയിരുന്നു, അത് കഴിച്ചു കഴിഞ്ഞത് മുതൽ തുടങ്ങിയതാ, ഒരു അസ്വസ്ഥത. ഇനിയും വിശ്വാസമാകാത്തവർക്ക് ഇതാ ഞാൻ ബാക്കി വെച്ച ചപ്പാത്തി" എന്നും പറഞ്ഞു ടിഫ്ഫിൻ ബോക്സ് തുറന്ന് കാണിച്ചു

"എന്നെ കൊണ്ടും ഇതൊക്കെ പറ്റും.." ജെയിംസ് പൊട്ടിച്ചിരിച്ചു..

ചെറിയ ഒരാശ്വാസത്തിൽ എഴുന്നേറ്റ് പുറത്തേക്ക് പോകാനിറങ്ങിയ നൗഷാദിനെ നോക്കി കൊണ്ട് അന്വേഷണസംഘം പറഞ്ഞു "നീ അവിടെ നിൽക്ക്, ഈ തെളിവ് കൊണ്ടൊന്നും നിന്നെ ഇതിൽ നിന്ന് വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല"...


2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

നരയാട്ട്

ദുരിതാശ്വാസനിധികൾ പ്രഖ്യാപിക്കപെടുന്നു, വൈദ്യസഹായത്തിന്റെ വലിയ കണ്ടെയ്നർ നിറക്കാൻ തുടങ്ങിയിരിക്കുന്നു, ഭക്ഷണപ്പൊതികൾക്ക് വേണ്ട സാധങ്ങൾ ശേഖരിക്കപ്പെടുന്നു, വിങ്ങിപ്പൊട്ടി വിഷമം രേഖപ്പെടുത്താൻ സോഷ്യൽ മീഡിയ തയ്യാറെടുക്കുന്നു, അന്തിച്ചർച്ചകൾക്കുള്ള ആളുകളെ വിളിച്ചു തരപ്പെടുത്തുന്നു...

ചത്തു കിടക്കാൻ ജീർണ്ണിച്ച ശവങ്ങളെവിടെ ? മാതാപിതാക്കളെ തേടി കരഞ്ഞു കലങ്ങിയ കണ്ണുമായുള്ള കുഞ്ഞുങ്ങൾ എവിടെ? ഉഗ്രസ്‌ഫോടനങ്ങൾ മൂലം ഉണ്ടായ പൊടിപടലങ്ങൾ നിറഞ്ഞ നഗരങ്ങൾ എവിടെ ? 


നാടക സാമഗ്രികൾ എല്ലാം തയ്യാർ.. ഇനി വേണ്ടത്, അരങ്ങാണ്....

മണിമുഴക്കത്തിനായി...

 

തുടങ്ങട്ടെ... നരയാട്ട് 

2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

നല്ലൊരു മോൻ

അഹമ്മദ്ക്കയും കുഞ്ഞോൻകായും സുഹൃത്തുക്കളാണ്. എപ്പഴും ഒരുമിച്ചാണ് നടപ്പ്. വിശ്രമ ജീവിതം പള്ളിയും അതിന്റെ ചുറ്റുപാടും ആയി സന്തോഷപൂർവം ജീവിക്കുന്നു.

ഒരു ദിവസം മഗ്‌രിബ് കഴിഞ്ഞ് പള്ളിയുടെ തൊട്ടരികിലെ ചായക്കടയിൽ ഇരുന്നു സൊറ പറയുകയായിരുന്നു അവർ ..

അപ്പോളാണ് പള്ളിയിൽ നിന്ന് ജുനൈദ് ഇറങ്ങി വരുന്നത് ...

"ജുനൈദേ, നീ എന്നാ വന്നത് ? ഒത്തിരി നാളായല്ലോ കണ്ടിട്ട് .."

"ആഹ് ഇക്കാ.. ഞാൻ ഇന്നലെ വന്നു.. ഈ നാശം പിടിച്ച കൊറോണ കാരണം കഴിഞ്ഞ കൊല്ലം നാട്ടിൽ വരാൻ പറ്റിയില്ല .. ഇപ്പൊ മാറും ഇപ്പൊ മാറും എന്ന് വിചാരിച്ചു, ഇതിപ്പോ രണ്ടര കൊല്ലമായി നാട്ടിൽ വന്നിട്ട്.. ഇനി വരുന്നിടത്ത് വരട്ടെ എന്ന് കരുതി ഇങ്ങട് പോന്നു .." അവൻ മറുപടി പറഞ്ഞു വീട്ടിലേക്ക് നടന്നു..

"നല്ലൊരു മോനാണ് ജുനൈദ്... എല്ലാ വക്കത്തിനും പള്ളിയിൽ ഉണ്ടാകും .. ഇപ്പത്തെ ഗൾഫ്കാര് നാട്ടിൽ വന്നാൽ, കാണാൻ അടുത്ത വെളളിയാഴ്ച വരെ കാക്കണം ... അപ്പോളാണ് പള്ളീലേക്കൊന്നിറങ്ങുക.. അവരൊക്കെ ഇവനെ കണ്ടു പഠിക്കണം..." അഹമ്മദ്ക്ക പറഞ്ഞു...

"അതെ.." കുഞ്ഞോൻകാ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു..

രണ്ടു നാൾ കഴിഞ്ഞ് സുബ്ഹി നമസ്കാരത്തിന് ശേഷം ഇരുവരും നടക്കാനിറങ്ങിയതാണ്. മുഖത്ത് ഒരു പരിഭവം.. അങ്ങോട്ടുമിങ്ങോട്ടും അധികം സംസാരമില്ല...

ഒരു ദീര്ഘനിശ്വാസം എടുത്ത് കൊണ്ട് അഹ്മദ്ക്ക തുടങ്ങി .. "അറിഞ്ഞോ, മ്മടെ ജുനൈദിന്റെ വീട്ടിലെ എല്ലാർക്കും പനിയാണത്രേ.. കൊറോണ ആണോന്ന് സംശയമുണ്ട്.. ബാപ്പുട്ടിക്കാന്റെ മോൾടെ നിക്കാഹിനു അവന്റെ വാപ്പാനെ കാണാത്തത് കൊണ്ട് അന്വേഷിച്ചപ്പോളാണ് ഇക്കാര്യം ഞാനറിയുന്നത്.."

"ഹ്മ്മ്, ഞാനും അറിഞ്ഞു. ഇവനെന്തിനാണ് വന്ന പാടെ പള്ളീലും മാർക്കറ്റിലും കറങ്ങി നടക്കുന്നത്. ഇപ്പഴത്തെ ചെറുപ്പക്കാർക്ക് ഒരു വീണ്ടുവിചാരവുമില്ല. പ്രായമുള്ളവരൊക്കെ പള്ളിയിലുണ്ടാകും എന്നൊക്കെയുള്ള ഒരു ചിന്തയവുമില്ല. എയർപോർട്ടിൽ നിന്ന് നേരെ ഇങ്ങട് വരും, പള്ളീൽക്ക് ... ആഹ്, ഇനി പറഞ്ഞിട്ടെന്ത് കാര്യം.."  കുഞ്ഞോൻക്ക പറഞ്ഞു.

"ആഹ്, പോട്ടെ ...അതല്ല എൻ്റെ പ്രശ്നം, കാലത്ത് മുതൽ ഒരു തൊണ്ടവേദന, ഇനിയെങ്ങാനും നമുക്കും പിടിച്ചോ , കൊറോണ .. അന്ന് നമ്മളും ജുനൈദിനോട് സംസാരിച്ചതല്ലേ..." അഹ്മദ്ക്ക പരിഭവിച്ചു..

"ആ ചങ്ങായി കാരണം  ഇടങ്ങേറ് പിടിച്ചല്ലോ.. നമ്മൾ അതിന് അധികം ഒന്നും സംസാരിച്ചില്ലല്ലോ, കൊറോണയൊന്നുമാകില്ല. എന്തായാലും ഇക്കാര്യം പള്ളിക്കമ്മിറ്റിയിൽ പറയണം. ഗൾഫിൽ നിന്ന് നാട്ടിൽ വന്നാൽ തിരക്ക് പിടിച്ചു പള്ളിയിൽ വരരുതെന്ന്.."


 


2021, ഏപ്രിൽ 13, ചൊവ്വാഴ്ച

ആനയെ കുറിച്ച് രണ്ട്‌ വാക്കുകള്‍

ടീച്ചർ കുട്ടിയോട് : "ആനയെ കുറിച്ചു രണ്ടു വാക്ക് പറയൂ"
കുട്ടി : ആന നമ്മുടെ സംസ്ഥാനത്തിന്റെ ദേശീയ മൃഗം ആണ്. കേരളത്തിൽ ആനകളെ ഉത്സവത്തിനും, നേർച്ചക്കും അണിയിച്ചൊരുക്കി കൊണ്ട് വരുന്ന കാഴ്ച്ച മനോഹരമാണ്. ആനപ്രേമികൾക്ക് ഇത് വളരെയധികം ഇഷ്ടമാണ്. ഈയടുത്തു ഒരു ആന പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചു ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അത് നടന്നത് പാലക്കാടിന്റെയും, മലപ്പുറത്തിന്റെയും അതിർത്തി പ്രദേശത്ത് ആണ്. മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ ഏരിയ ആണ്. അറിയാമല്ലോ, മുസ്ലിങ്ങൾ ജന്മനാ തീവ്രവാദികൾ ആണ്. അവർ തന്നെയാണ് ആനയെ കൊന്നത്. അതിനെല്ലാം കാരണം, അവർ പോത്തിനെ അറുത്തു കറി വെച്ചും, ബിരിയാണി ഉണ്ടാക്കിയും കഴിക്കും. 

2020, മേയ് 19, ചൊവ്വാഴ്ച

ഒരു സബ്സ്ക്രിപ്ഷൻ കഥ

കടയിൽ നിന്ന് സാധനങ്ങൾ മേടിച്ചു തിരിച്ചു വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു അവൻ. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ചെറിയ പോക്കറ്റ് റോഡിലേക്ക് കയറി നടക്കുമ്പോഴാണ് ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്. ഒരു കുഞ്ഞി പൂച്ചയുടെ കരച്ചിൽ. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് അന്വേഷിച്ചു. പോക്കറ്റ് റോഡിനരികെ വെള്ളം ഒഴുകി പോകാനുള്ള കാനയിൽ വീണ ഒരു കുഞ്ഞി പൂച്ചയുടെ കരച്ചിൽ ആണത്. കാണാൻ ചന്തമുള്ള ഒരു പൂച്ചക്കുട്ടി. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു അവൻ ആ പൂച്ചക്കുട്ടിയുടെ വീഡിയോ എടുത്തു. ഇത്തിരി നേരം അവിടെ നിന്ന് പല തരത്തിൽ പൂച്ചയുടെ വീഡിയോ എടുത്തതിന് ശേഷം വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയ ശേഷം, ഇത്തിരി ദുഃഖഭാവമുള്ള ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചേർത്തു കൊണ്ട്, കണ്ടാൽ കരഞ്ഞു പോകുന്ന രീതിയിൽ ആ വീഡിയോ മാറ്റിയെടുത്തു. ഉടൻ തന്നെ, പല സോഷ്യൽ വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തു. #വ്ർരീഡ് #ലോൺലി #ഓർഫൻ.
കുറച്ചു മണിക്കൂറിനുള്ളിൽ തന്നെ ധാരാളം ലൈകും, ഷെയറും കിട്ടി ആ വീഡിയോ പലരും ശ്രദ്ധിച്ചു.
എന്തൊക്കെയോ നേടിയ സന്തോഷത്തിൽ അങ്ങിനെ ആ ദിവസം കടന്നു പോയി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു, അതേ വഴിയിലൂടെ നടന്നു പോകുമ്പോൾ, മൂക്കടപ്പിക്കുന്ന രീതിയിൽ ഉള്ള ദുർഗന്ധം ആ വഴിയിൽ ആകെ പരന്നിരിക്കുന്നു. മൂക്ക് പൊത്തി അവൻ കാനയുടെ അടുത്ത് പോയപ്പോൾ, മുൻപ് കണ്ട ആ കുഞ്ഞി പൂച്ച ചത്ത് കിടക്കുന്നു. കയ്യിൽ നിന്നും മൊബൈൽ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്ത് അവൻ അവിടെ നിന്നും വേഗത്തിൽ നടന്നകന്നു. കടയിലേക്ക് പോകും വഴി തന്നെ അവൻ ആ ഫോട്ടോ സോഷ്യൽ വെബ്‌സൈറ്റിൽ ഷെയർ ചെയ്തു. #RIP #പിറ്റി #മുനിസിപ്പാലിറ്റി #ക്ലീൻ.

പിന്നെ അവൻ സുഹൃത്തുക്കളുടെ പ്രതികരണത്തിനായി കാത്തിരുന്നു. ഒരു ലൈക്, പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ആ ബെല്ല് ഐക്കൺ കൂടി അമർത്തണേ..

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

സുരക്ഷാചിന്ത

ഒരിക്കൽ അവർ പറഞ്ഞു സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കരുതെന്ന്.. ഇപ്പോൾ അവർ പറയുന്നു, സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കണമെന്ന്..
#നീറ്റ്‌  #നിപ്പ  #കൊറോണ 

2020, ജനുവരി 26, ഞായറാഴ്‌ച

കാക്കയും വവ്വാലും

ഇത് അടുത്ത് സംഭവിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊച്ചിയിലെ പാവക്കുളം അമ്പലത്തിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിൽ ഒരു സ്ത്രീ പറഞ്ഞ പ്രസ്താവന "ആ സ്ത്രീ സിന്ദൂരം തൊടുന്നത് അവർക്കുള്ള രണ്ടു പെണ്മക്കളെ 'കാക്ക'മാർ തൊടാതിരിക്കാൻ ആണെന്നാണ്. കാക്ക എന്നത് മലപ്പുറത്തെ മുസിലിംകളെ പൊതുവെയും, മൊത്തത്തിൽ മുസ്ലിംകളെയും വേദനിപ്പിക്കാതെ അഭിസംബോധന ചെയ്ത് പറയുന്നതാണ്. അത് തന്നെയായിരിക്കും ആ സ്ത്രീയും ഉദ്ദേശിച്ചിരിക്കുക.

മാപ്പിള കാക്കയെ നമുക്ക് ഇപ്പോൾ മറക്കാം. എന്നാൽ കാക്ക എന്ന പക്ഷി ആരാണ്? മാലിന്യങ്ങളിൽ നിന്നും സ്വന്തം ഭക്ഷണം കണ്ടെത്തുന്ന ഒരു പാവം ജീവി. ഒരു തരത്തിൽ മാലിന്യങ്ങൾ കുന്നു കൂടി പെരുകുന്നതിൽ നിന്നും പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കുന്ന ആൾ. ഇങ്ങിനെ മാലിന്യത്തിൽ നിന്ന് കിട്ടിയത് കഴിച്ചു ജീവിക്കുന്ന ആളാണെങ്കിലും പകർച്ചപ്പനി പരത്തുന്നതിൽ അങ്ങിനെ കാര്യം ആയൊന്നും റോൾ ഉള്ളതായി കേട്ടിട്ടില്ല. എന്നാൽ നിപ്പ പോലുള്ള പക്ഷികളിൽ നിന്ന് പകരുന്ന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെ വഹിച്ചു നടക്കുന്നത് വവ്വാൽ ആണെന്നാണ് പറയുന്നത്. തല കീഴായി തൂങ്ങി കിടക്കുന്ന, കണ്ണും കാണാത്ത, ശബ്ദം കേട്ട് വസ്തുക്കളെ മനസ്സിലാക്കി പറന്നു നടക്കുന്ന വവ്വാൽ. സാധാരണ കഴിക്കുന്നത് നല്ല പാകമായ ഫലങ്ങൾ.

വർഗ്ഗീയ വിഷം പേറി നടക്കുന്നവരെ നമുക്ക് ഈ വൈറസ് വവ്വാലുകളുമായി ഉപമിക്കാം. ശരിയായ വീക്ഷണം ഇല്ലാതെ, തല തിരിഞ്ഞ് കാര്യങ്ങളെ കാണുന്ന, അവിടുന്നും ഇവിടുന്നുമുള്ള കാര്യങ്ങൾ കേട്ട് തീരുമാനം എടുത്ത് സാഹോദര്യം തകര്‍ക്കുന്നവരുമായി നമുക്ക് ഈ വവ്വാലുകളെ ഉപമിക്കാം.