2016, ഫെബ്രുവരി 21, ഞായറാഴ്‌ച

നിങ്ങൾ കണ്ടോ ?

ഇന്നു ജൂണ്‍ 6 ശനിയാഴ്ച. കുറച്ചു ദിവസമായി ഉണ്ടായിരുന്ന  മഴക്ക് ഇന്നിത്തിരി ശമനമുണ്ട്. കുളി കഴിഞ്ഞ്, വീടിന്നു പുറത്തുള്ള ബാത്‌റൂമിൽ നിന്ന് വീടിന്റെ കോലായിലേക്ക് ഓടി വരുന്ന നവീൻ, ഉമ്മുറത്തെ ചാരുകസേരയിൽ ഇരുന്നു പേപ്പർ വായിച്ചിരുന്ന അച്ഛനോട് പറഞ്ഞു."അച്ഛാ, നമുക്ക് ഇന്ന് അമ്പലത്തിൽ പോകാം". പ്രത്യേകിച്ച് എന്തെങ്കിലും മനസ്സിൽ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മകൻ ഇങ്ങിനെ ആവശ്യപ്പെടാറുള്ളത് എന്നറിയുന്ന അയാൾ പോകാമെന്നു സമ്മതം മൂളി. കുളിയും കഴിഞ്ഞ് മകനോടൊപ്പം അമ്പലത്തിലേക്ക് വീട്ടിൽ നിന്നിറങ്ങുമ്പോഴാണ്‌ അടുക്കളയിൽ നിന്നു നവീന്റെ അമ്മ വിളിച്ചു പറഞ്ഞത്, "അമ്പലത്തിൽ നിന്ന് മടങ്ങി വരുമ്പോൾ അരക്കിലോ ചെറുപഴം കൂടി വാങ്ങിയേക്ക്". നവീനും അച്ഛനും അമ്പലത്തിലേക്ക് നടന്നു.

ദൂരെ നിന്ന് തന്നെ അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനങ്ങൾ കേൾക്കാമായിരുന്നു. അമ്പലനടയിൽ നിന്ന് ഇത്തിരി നേരം പ്രാർഥിച്ച്, അച്ഛൻ അമ്പലത്തിനടുത്തുള്ള ആലിൻചുവട്ടിലേക്ക് നടന്നു. സുഹൃത്തുക്കളോട് കുശലം പറയുന്നതിനിടെ നവീൻ അമ്പലത്തിൽ നിന്നും അവിടേക്ക് വന്നു. സുഹൃത്തുക്കളോട് പിന്നെ കാണാമെന്നും പറഞ്ഞു അയാൾ മകനോടൊപ്പം വീട്ടിലേക്ക് തിരിച്ചുു.

നടത്തത്തിന്നിടയിൽ വെച്ച് അയാൾ മകനോട് ചോദിച്ചു. "എന്താ, ഇന്ന് പ്രത്യേകിച്ച് അമ്പലത്തിൽ വന്നു പ്രാർഥിക്കണം എന്ന് പറഞ്ഞത്, മോന് സ്കൂളിൽ പരീക്ഷ ഉണ്ടോ?". അതിനുള്ള മറുപടിയായി നവീൻ പറഞ്ഞു. "ഇല്ലച്ചാ, പരീക്ഷയൊന്നുമില്ല". "പിന്നെന്താ, പ്രത്യേകിച്ച് ?" അച്ഛൻ വീണ്ടും ചോദിച്ചു. നവീൻ പറഞ്ഞു ."അതില്ലേ അച്ഛാ, ഇന്നലെ ജൂണ്‍ 5 ലോകപരസ്ഥിതി ദിനം ആയിരുന്നു. സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു. പുറത്ത് നിന്നും വന്ന ഒരാൾ പ്രകൃതിയെപ്പറ്റിയും, പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ പറഞ്ഞു. അച്ഛാ ,നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ കവറൊക്കെ ഇല്ലേ, അതൊന്നും ഭൂമിയിൽ അലിയില്ല. അത് വലിച്ചെറിഞ്ഞാൽ അവിടെത്തന്നെ കിടക്കുമത്രേ!. നമ്മൾ കഴിച്ചതിന്റെ ബാക്കിയോ മറ്റൊ ആണെങ്കിൽ കാക്കയും മറ്റും തിന്നോളും.പക്ഷേ കാക്കകൾ പ്ലാസ്റ്റിക്‌ തിന്നില്ല. അതാ പ്രശ്നം."

"അതിന് അമ്പലത്തിൽ എന്ത് കാര്യം? " അച്ഛൻ ഇടക്ക് കയറി ചോദിച്ചു. നവീൻ പറഞ്ഞു. "അച്ഛാ, ഞാൻ ഭഗവനോട് പ്രാർഥിക്കാൻ വേണ്ടി വന്നതാ.., കാക്കകൾക്ക് പ്ലാസ്റ്റിക്‌ തിന്നാനുള്ള കഴിവിന് വേണ്ടി. അവർ പ്ലാസ്റ്റിക്‌ തിന്ന് തുടങ്ങിയാൽ പിന്നെ പ്രശ്നം ഇല്ലല്ലോ.." ഒരു ചെറിയ ചിരിയോട് കൂടി അച്ഛൻ ചോദിച്ചു. "എന്നിട്ട് ഭഗവാൻ എന്ത് പറഞ്ഞു. "എല്ലാം ശരിയാക്കി തരാമെന്നും, കാക്കകൾക്ക് ഉടനെത്തന്നെ അതിനുള്ള കഴിവ് നല്കും എന്നേറ്റിട്ടുണ്ട്. പക്ഷെ ഇത്തിരി കാത്തിരിക്കാൻ പറഞ്ഞു. അത് വരെ പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്ക്കാനും,വലിച്ചെറിയരുതെന്നും പറഞ്ഞിട്ടുണ്ട്".

"ശരി ശരി, മോൻ പോയി അരക്കിലോ പഴം മേടിച്ചു വാ. "വഴിക്ക് വെച്ച് പച്ചക്കറിക്കട കണ്ട അച്ഛൻ നവീനോട് പറഞ്ഞു. പൈസയും മേടിച്ച് കടയിലേക്ക് ഓടി കടക്കാരനോട് പറഞ്ഞു. "ചേട്ടാ, അരക്കിലോ പഴം".പഴമെടുത്ത് തൂക്കി കവറിൽ ഇടാനായി നിന്ന കടക്കാരനോട് അവൻ പറഞ്ഞു. "ചേട്ടാ, കവർ വേണ്ട ഒരു പേപ്പറിൽ പൊതിഞ്ഞു തന്നാൽ മതി ".

പൊതിയുമായി വീടിലെത്തി ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ നവീൻ മുറ്റത്തെ മാവിൻചില്ലയിലിരുന്ന കാക്കയെ നോക്കി. അതിനു ശേഷം അവൻ എപ്പോഴും കാക്കയെ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും കാക്ക പ്ലാസ്റ്റിക്‌ തിന്നു തുടങ്ങിയോ എന്നറിയാൻ. ഇത് വരെ കണ്ടിട്ടില്ല. നിങ്ങൾ കണ്ടോ ?

4 അഭിപ്രായങ്ങൾ: