2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഒരു മല ബന്ധം

അയൽപക്കത്തുള്ള രാമേട്ടൻ ഓടി വന്നു പറഞ്ഞു, "ബിയ്യുത്താ, ഇങ്ങളെ മോൻ സഫീറിനെ ടിവിയിൽ കാണിക്കുന്നു. എന്താ കാര്യമെന്നൊന്നും മനസ്സിലായില്ല. അവനെ പോലീസ് പിടിച്ചോണ്ട് പോകുന്നതായാണ് കാണിക്കുന്നത്. ഇങ്ങളൊന്നു സുക്കൂറിനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചേ..".  മുറ്റത്തുള്ള മാവിൽ നിന്നും ചെറിയ തോട്ടിയുമായി മാങ്ങ പൊട്ടിക്കുകയായിരുന്നു ബിയ്യുത്ത.
"പടച്ചോനെ, എന്താ ഈ കേൾക്കുന്നത്?" അതും പറഞ്ഞ് ബിയ്യുത്ത തോട്ടി അവിടെ തന്നെ ഇട്ട്, കട്ടലപ്പടിയിൽ ഇരുന്നു. "ഇങ്ങൾ, ബെജാരാണ്ടിരിക്ക്.. സുക്കൂരിന്റെ ബാംഗ്ലൂർ നമ്പർ ഇല്ലേ, ഇങ്ങളെ കയ്യിൽ?" രാമേട്ടൻ ആശ്വസിപ്പിച്ചു.
ബിയ്യുത്ത അകത്ത് പോയി മൊബൈൽ എടുത്ത് രാമേട്ടന്റെ കയ്യിൽ കൊടുത്തു. "രാമേട്ടാ, സുകൂരിന്റെ നമ്പർ അതിലുണ്ടെന്നു തോന്നുന്നു. ഒന്ന് നോക്കിക്കേ...", അതും പറഞ്ഞ് മൊബൈൽ രാമേട്ടന്റെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും അപ്പുറത്ത് നിന്നും, ഇപ്പറത്തു നിന്നും ആൾക്കാർ ബിയ്യുത്താടെ വീട്ട് മുറ്റത്തേക്ക് കേറി വരുന്നുണ്ടായിരുന്നു. എല്ലാരും എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ഇത് കണ്ടതും ബിയ്യുത്താടെ നെഞ്ഞിടിപ്പ്‌ കൂടി. "പടച്ചോനേ... " അതും പറഞ്ഞ് കട്ടളപ്പടിയിൽ ഇരിക്കുന്നതിനിടെ അവർ ബോധരഹിതയായി.
കൂടി നിന്ന സ്ത്രീകളിൽ ചിലർ ഓടി വന്നു ബിയ്യുത്തായെ എടുത്ത് അകത്ത് പോയി കിടത്തി. ഇതിനിടെ രാമേട്ടൻ സുക്കൂരിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ മനസ്സിലാക്കിയത് പോലെ രാമേട്ടൻ തല കുലുക്കുന്നുമുണ്ട്.
ഫോണ്‍ കട്ട് ചെയ്തതിനു ശേഷം, അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു. "ഇത് മറ്റേ കേസാ, തീവ്രവാദം !!, ഇന്ന് കാലത്തെ സബ്ഹിക്ക് പള്ളീൽ പോകുമ്പോലാണത്രേ, പിടിച്ചത്." അതും പറഞ്ഞ് രാമേട്ടൻ, മൊബൈൽ വീടിന്റെ കോലായിൽ വെച്ച് മെല്ലെ കൂടി നിന്നവർക്കിടയിലൂടെ നടന്നകന്നു.
"ഇപ്പളത്തെ ചെറുപ്പക്കാരുടെ ഓരോ കാര്യങ്ങൾ.." അവിടെ കൂടി നിന്നവർ അടക്കം പറയുന്നത് ഇപ്പോൾ വ്യക്തമായി കേൾക്കാം. അപ്പോഴേക്കും പത്രപ്രവർത്തകരും, ടി വിക്കാരും  അവിടേക്ക് പാഞ്ഞെത്തി. വീടിന്റെ ചുറ്റുവട്ടത്തായി പല ഭാഗത്ത് നിന്ന് എന്തൊക്കെയോ ക്യാമറയിൽ നോക്കി പറയുന്നു.
ഇതിനിടെ ബിയ്യുത്ത എണീറ്റ് വീടിന്റെ പുറത്തേക്ക് വന്നു. അത് കണ്ടതും, എന്തോ തിന്നാൻ കിട്ടിയ പൂച്ചകളെ പോലെ എല്ലാ ക്യാമറയും ബിയ്യുത്താടെ ചുറ്റും കൂടി. അവർ പലരും അവരുടെ കയ്യിലെ ആയുധം ബിയ്യുത്താടെ നേരെ നീട്ടിക്കൊണ്ട് പല പല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എന്തോ ഒരു മരവിപ്പിലാണ് ബിയ്യുത്ത. ഇടക്ക് കണ്ണ് തുടക്കുന്നുമുണ്ട്.
"ബിയ്യുതാത്ത, സഫീറിന് എത്ര നാളായി തീവ്രവാദ ബന്ധമുണ്ട്? "അതിൽ ഒരാൾ ചോദിച്ചു. "സഫീറിന് എന്താ പറ്റിയത് മക്കളേ.." ബിയ്യുത്താ അവരോട് തിരിച്ച് ചോദിച്ചു, "അവൻ ബാംഗ്ലൂർ പോലീസിന്റെ കസ്റ്റടിയിൽ അല്ലെ, അവൻ എത്ര നാളായി തീവ്രവാദ ബന്ധം ഉണ്ട് ?" ചോദ്യകർത്താവ് വീണ്ടും ആവർത്തിച്ചു.
ഒന്നും പറയാതെ നിന്ന ബിയ്യുത്തായോട് അതിൽ ഒരാള് പറഞ്ഞു. "നിങ്ങൾ ഇങ്ങിനെ ഒന്നും മിണ്ടാതെ നിന്നാൽ അങ്ങിനെ ആണ് ശരിയാവുക? എന്തെങ്കിലും മറുപടി നല്കൂ."
"അവനു ഈ പറഞ്ഞ ബന്ധം ഉള്ളതായി എനിക്ക് അറിയില്ല. അവൻ അങ്ങിനെ പുറത്ത് പറയാറില്ല. വല്ലാണ്ട് ബുദ്ധിമുട്ടാകുമ്പോഴെ എന്നോട് പറയൂ. ഒരു മാസം മുൻപ് ലീവിനു വന്നപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് പക്ഷെ, ഗോവിന്ദ വൈദ്യരുടെ കഷായം കൊണ്ട് മാറിയതുമാണല്ലോ. ഇനി അത് വീണ്ടും വന്നോ, എന്നത് അറിയില്ല. അടുത്തൊന്നും അവൻ വിളിച്ചിട്ടുമില്ല." ബിയ്യുത്ത മറുപടി നല്കി.
"ഇത്ത എന്തിനെ പറ്റിയാണ് പറയുന്നത്. " പത്രപ്രവർത്തകരിൽ ഒരാൾ ഇടക്ക് കയറി ചോദിച്ചു.
ബിയ്യുത്ത കുറച്ച് മാന്യമായി പറഞ്ഞു. "മല ബന്ധം !!".
മറുപടി കെട്ട് ബിയ്യുത്ത ഒഴികെയുള്ള എല്ലാവരും ചിരിച്ചു.
പിറ്റെന്ന് ഉള്ള പത്രങ്ങൾ എല്ലാം എഴുതി. "ബാംഗ്ലൂരിൽ പിടിയിലായ തീവ്രവാദി സഫീറിന് അഫ്ഘാൻ "മല" നിരകളിൽ പ്രവർത്തിക്കുന്ന ഏതൊക്കെയോ സംഘടനുമായി ബന്ധമുള്ളതായി മാതാവ് ഓർമ്മിക്കുന്നു.."!!