2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഒരു രാജ്യ സ്നേഹത്തിന്റെ കഥ

ഇന്റർവ്യൂവിനു പോയ മകനെ കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയതാണ് സന്തോഷ്‌ കുമാർ. ഇന്റർവ്യൂ നടന്ന സ്ഥലത്ത് പോയി നോക്കാം എന്ന് കരുതി അങ്ങോട്ട് നടന്നു.
ഓഫീസിന്റെ മുൻപിൽ എത്തി, അവിടെ ക്ലീനിംഗ് ചെയ്യുകയായിരുന്ന ആളോട് ചോദിച്ചു: "ഇന്റർവ്യൂ കഴിഞ്ഞോ?" . "

"അതെല്ലാം എപ്പഴേ കഴിഞ്ഞു. എന്ത് പറ്റി? നേരത്തെ വരണ്ടേ. അതുമല്ല, ഈ ജോലിക്ക് ചെറുപ്പക്കാരെയാണല്ലോ, ആവശ്യം !!" അയാൾ മറുപടി നൽകി.

"അതല്ല, എന്റെ മകൻ ഇവിടെ ഇന്റർവ്യൂവിനു വന്നിരുന്നു. പക്ഷെ തിരിച്ചു വീട്ടിലെത്തിയില്ല. അത് അന്വേഷിച്ചിറങ്ങിയതാണ്" അച്ഛൻ പറഞ്ഞു.

"എന്താ, മോന്റെ പേര്? അയാള് ചോദിച്ചു.

"മനുജൻ കുമാർ" അച്ഛൻ മറുപടി നൽകി.

"ആഹാ, ഇങ്ങടെ മോനാണല്ലേ, അവൻ. മക്കളെയൊക്കെ നന്നായി വളർത്തണേ. അല്ലെങ്കിൽ അച്ഛന്മാർ ഇങ്ങിനെയൊക്കെ അനുഭവിക്കേണ്ടി വരും. " ഇത്തിരി ഈർഷ്യത്തോടെ അയാൾ പറഞ്ഞു.

"എന്താ, എന്ത് പറ്റി?" അച്ഛൻ ചോദിച്ചു.

"അവനെ പോലീസ് പിടിച്ചോണ്ട് പോയി. ഇങ്ങളെ പോലെയുള്ളവരോടോന്നും സംസാരിക്കാൻ പാടില്ല. നിങ്ങൾ വേണമെങ്കിൽ, ആ പോലീസ് സ്റ്റേഷനിലെങ്ങാനും പോയി അന്വേഷിക്ക്" അതും പറഞ്ഞു അടിച്ചു വാരിയ വെയ്സ്റ്റും എടുത്ത് അയാൾ അകത്തേക്ക് കയറിപ്പോയി.

ഉള്ളിൽ ആധിയുമായി സന്തോഷ്‌ കുമാർ പോലീസ് സ്റ്റെഷനിലേക്ക് നടന്നു.

പോലീസ് സ്റ്റേഷൻറെ മുൻപിൽ എത്തിയ ആ അച്ഛൻ, അവിടെ പടി വാതിൽ നിന്നിരുന്ന പാറാവുകാരനോട് ചോദിച്ചു. "എസ് ഐ സാറുണ്ടോ, അകത്ത്?".

"എസ് ഐ സാറോ ? 'ആക്ഷൻ ഹീറോ ഷിജു' സാർ എന്നു പറയൂ. അങ്ങിനെ വിളിക്കുന്നതാണ് മൂപ്പര്ക്കിഷ്ടം. അകത്തുണ്ട്. പോയി സങ്കടം ബോധിപ്പിക്കൂ."

അച്ഛൻ അകത്തേക്ക്‌ കടന്നു.
വളരെ ശാന്തം. പോലീസ് സ്റ്റേഷൻ ആണെന്ന് പറയില്ല. ഒരു ജനകീയ പോലീസ് സ്റ്റേഷൻ !!

"കയറി വരൂ, ഇവിടെ ഇരിക്കൂ." ഷിജു സാർ ആ അച്ഛനോട് പറഞ്ഞു.( നോട്ട്: എഴുത്തിൻറെ സൗകര്യത്തിനു വേണ്ടി 'ആക്ഷൻ ഹീറോ' എന്നത് ഒഴിവാക്കുന്നു. വായനക്കാർ അത് ചേർത്ത് വായിക്കാനപേക്ഷ).

മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന അച്ഛനോട് ഷിജു സാർ ചോദിച്ചു. "എന്താ പ്രോബ്ലം? ആകെ വിഷമിച്ചു കാണുന്നല്ലോ."

"പുതുതായി തുടങ്ങിയ സ്മാർട്ട്‌ സിറ്റിയിൽ  ഒരു പൊറാട്ട മെയ്ക്കർകുള്ള ജോബിന്റെ  ഇന്റർവ്യൂവിനു പോയതാ എന്റെ മോൻ. ഇന്റർവ്യൂ സമയം കഴിഞ്ഞും, മകൻ വീട്ടില് തിരിച്ചെത്താതായപ്പോൾ അന്വേഷിച്ചിറങ്ങിയതാ . പോലീസ് പിടിച്ചോണ്ട് പോയി എന്നാ, അവിടെ പോയി അന്വേഷിച്ചപ്പോൾ അറിഞ്ഞത്." അച്ഛൻ വിഷമം ബോധിപ്പിച്ചു.

"ഓഹോ, മനുജൻ കുമാറിന്റെ അച്ഛനാണോ നിങ്ങൾ ?" ഷിജു സാർ ചോദിച്ചു.

"അതെ. എന്താ അവൻ ചെയ്തത്? എന്തിനാ അവനെ നിങ്ങൾ പിടിച്ചോണ്ട് കൊണ്ട് വന്നത്? ". അച്ഛൻ മറുപടിയായി ചോദിച്ചു.

"ഓക്കേ മിസ്റ്റർ സന്തോഷ്‌ കുമാർ, മനുജനെതിരെ രാജ്യദ്രോഹകുറ്റം ആണ്, കംപ്ലൈന്റിൽ ഞങ്ങള്ക്ക് കിട്ടിയിട്ടുള്ളത്.  അത് കൊണ്ട് അറസ്റ്റ് ചെയ്ത് കൊണ്ട് പോന്നു". ഷിജു സാർ മാന്യമായി പറഞ്ഞു.

"അയ്യോ, രാജ്യദ്രോഹകുറ്റമൊ !!" ആ അച്ഛന്റെ ശബ്ദമിടറി.

"പേടിക്കണ്ട, ഇത് ഇപ്പൊ ഒരു ട്രെൻഡ് ആണ്. നിങ്ങൾ ഒരു കാര്യം ചെയ്യു. നിങ്ങൾ മകനോട് ഒന്ന് സംസാരിക്കൂ. അവൻ ആ സെല്ലിലുനണ്ട്. പിന്നെ ഒരു കാര്യം, ഞാൻ ആക്ഷൻ ഹീറോ ആയത് കൊണ്ടും, ഈ പോലീസ് സ്റ്റേഷൻ ഞാൻ നിർമിച്ച എന്റെ ആദ്യത്തെ സംരംഭം ആയത് കൊണ്ടും, ഞാൻ ഇവിടെ വരുന്നവരോട്  വളരെ മാന്യമായും, ജനകീയമായും ആണ് പെരുമാറുന്നത്.  അത് നിങ്ങൾ പരമാവധി എല്ലാരിലേക്കും എത്തിക്കണം." അതും പറഞ്ഞു ഷിജു സാർ സെല്ലിലേക്ക് കൈ ചൂണ്ടിക്കാണിച്ചു.

സെല്ലിലേക്ക് തിരിഞ്ഞു നോക്കിയ ആ അച്ഛന്റെ കൺ നിറഞ്ഞു. കസേരയിൽ നിന്നും മെല്ലെ എണീറ്റ്‌ മകനെ കാണാനായി സെല്ലിനടുത്തേക്ക് നടന്നു.

സെല്ലിൽ ഇതെല്ലാം കണ്ടു നോക്കി നിന്നിരുന്ന മകനോടായി അച്ഛൻ ചോദിച്ചു. " എന്താ മോനെ, ഞാൻ ഈ കേൾക്കുന്നത് ? നീ ഒരു രാജ്യദ്രോഹിയാണെന്നോ...!!
എന്താടാ, പറ്റിയത്? നീ ഇന്റർവ്യൂവിനു പോയതല്ലേ ? പിന്നെ എന്താ സംഭവിച്ചത്?".

"അച്ഛാ, അവൻ ചതിച്ചതാ.." മകൻ പറഞ്ഞു.

"ചതിയോ ? ആര് ചതിച്ചു ? എന്തിന് ? " അച്ഛൻ ചോദിച്ചു?

"ഞാൻ പറയാം. ഇന്റർവ്യൂ ഫസ്റ്റ് റൗണ്ട് മാവ് കുഴക്കലിലും , പൊറാട്ടയടിയിലും ഞാൻ ആയിരുന്നു മുൻ പന്തിയിൽ. രണ്ടാം റൗണ്ട് ഗ്രൂപ്പ്‌ ഡിസ്കഷനിൽ 'ബസിൽ സ്ത്രീകളുടെ സീറ്റ്‌ പിന്നിൽ ആക്കണോ' എന്നതായിരുന്നു വിഷയം. എന്തോ ഒരു പോയിന്റ്‌ ഞാൻ പറഞ്ഞത് അവൻ എതിർത്തു. അവിടുന്നാണ് ഈ പ്രശ്നമൊക്കെ തുടങ്ങിയത്."

"ആര് ?" ഫ്ലാഷ്ബാക്ക് പറയുന്നതിനിടെ അച്ഛൻ ഇടക്ക് കയറി ചോദിച്ചു.

"അവൻ, വൈധവ് ഗോസ്വാമി !!"

"ദൈവമേ, അവനോ..!! . എടാ, അവനോടൊക്കെ ആരെങ്കിലും എതിർത്ത് പറയുമോ ? പൂച്ചയെ ആനയാക്കുന്നവനല്ലേ അവൻ.. പോരാത്തതിന് ദേശസ്നേഹത്തിൽ സെർട്ടിഫികേഷൻ ഉള്ള ആളും..!! നിന്റെ പേര് മനുജൻ കുമാർ എന്നായത് ഭാഗ്യമായി. വല്ല ഉമറെന്നോ, മറ്റൊ ആയിരുന്നെങ്കിൽ അഡ്രസ്‌ വരെ അവൻ മാറ്റിയേനെ..!!"

"ഇനി എന്ത് ചെയ്യും അച്ഛാ ?" നിസ്സഹായനായി മകൻ ചോദിച്ചു.

"ഞാൻ ഷിജു സാറോടൊന്നു സംസാരിക്കട്ടെ" അതും പറഞ്ഞു അച്ഛൻ സാറിനടുത്തെക്ക് നടന്നു.

"ഷിജു സാറേ, ഞങ്ങൾ ഇനി എന്ത് ചെയ്യും?" അച്ഛൻ ചോദിച്ചു.

"സീ മിസ്റ്റർ സന്തോഷ്‌ കുമാർ, നിങ്ങളുടെ മകൻ മനുജൻ കുമാരിനെതിരെയുള്ള ആരോപണം ശക്തമല്ല. പോരാത്തതിന്, വൈധവ് ഗോസ്വമിക്ക് ആ പൊറാട്ടയടി ജോലി കിട്ടിയത് കൊണ്ട്, അയാളും ഇതിന്റെ പിന്നിൽ നടക്കില്ല. അത് കൊണ്ട്, കേസ് ഞാൻ രജിസ്റ്റർ ചെയ്യുന്നില്ല. മാത്രമല്ല രജിസ്റ്റർ ചെയ്‌താൽ, പിന്നെ നിങ്ങള്ക്ക് കേസ് വാദിക്കാൻ പോലും കോടതിയിൽ കയറാൻ 'ദേശസ്നേഹികൾ' സമ്മതിക്കില്ല. അതിനാൽ, നിങ്ങൾ ഒരു കാര്യം ചെയ്യൂ. വില്ലേജ് ഓഫീസിൽ നിന്നു ഒരു ദേശസ്നേഹി സെർട്ടിഫികറ്റും, ഒരു നോൺ തീവ്രവാദി സെർട്ടിഫികറ്റും ശരിയാക്കി കൊണ്ടു വാ.. ബാക്കി കാര്യം ഈ ആക്ഷൻ ഹീറോ ഷിജു നോക്കിക്കോളാം."

ഷിജു സാർ പറഞ്ഞതും കെട്ട് തിരിച്ച്  പോകാനായി നിന്ന അച്ഛനെ മനുജൻ മാടി വിളിച്ചു. സെല്ലിനടുതെത്തിയ അച്ഛനോട് അവൻ പറഞ്ഞു. "ഇനി ഇതിനു കുറെ പൈസ ഇറക്കേണ്ടി വരുമോ?"

"ഏയ്‌, ഇപ്പൊ പൈസ ആയി ഒന്നും മേടിക്കാറില്ല. മെയ്‌ക് ഇൻ ഇന്ത്യയുടെ എന്തേലും പ്രോഡക്റ്റ് മേടിക്കേണ്ടി വരും, അല്ലേൽ ആ താടിക്കാരൻ യോഗിയുടെ പറ്റിക്കലന്ജലി പ്രൊഡക്റ്റൊ മറ്റൊ...!! പറിക്കലന്ജലിയുടെ നൂഡിൽസ് മേടിക്കാം. പൈസേം കുറവാണ്. പശുവിനോ, കോഴിക്കോ കൊടുക്കേം ചെയ്യാം.., നീ അതൊന്നും ആലോചിച്ച് വിഷമിക്കണ്ട.. എല്ലാം ശരിയാക്കി ഞാൻ വേഗം വരാം." അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയ അച്ഛനോട് മകൻ പറഞ്ഞു.
"നൂഡിൽസ് പശുവിനു കൊടുക്കണ്ട. ഇനി അത് കഴിച്ച് പശുവിനു എന്തേലും പറ്റി കഴിഞ്ഞാൽ, വീണ്ടും ദേശസ്നേഹികൾ വരും, അവർ വന്നു നമ്മെ തല്ലിക്കൊല്ലും.."

ചെറുതായൊന്നു മൂളി അച്ഛൻ സെർട്ടിഫിക്കറ്റിനു വേണ്ടി വില്ലേജ് ആഫീസിലെക്ക് നടന്നു.

വെള്ളത്തിലെ ഒരു വര


"നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കണം. എന്നാൽ ആകാശത്തുള്ളവനും നിങ്ങളോട് കരുണ കാണിക്കണം." അന്നത്തെ ജുമുഅ പ്രസംഗത്തിൽ നിറഞ്ഞു നിന്ന സംസാരം അതായിരുന്നു. പ്രാർഥനയും നമസ്കാരവും കഴിഞ്ഞ് അവൻ പള്ളിയിൽ നിന്നിറങ്ങി.

പള്ളിയിലെ ഇമാമിനോട് പ്രസംഗം കലക്കിയെന്നും, മറ്റു കുശലാന്വേഷണങ്ങൾ നടത്തിയും വണ്ടി പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു. വഴിയിൽ വെച്ച് ഒരു ഭിക്ഷക്കാരൻ ചോദിച്ചു. "എന്തെങ്കിലും  താ സാറേ". മുഖം തിരിച്ചു തലയിൽ കെട്ടിയ ടവൽ ഊരിക്കുടഞ്ഞ് പോക്കറ്റിലിട്ട് കാറിനു നേരെ നടന്നു.കാറിനടുത്ത് കാത്തു നില്ക്കുകയായിരുന്ന കൂട്ടുകാരനോടായി പറഞ്ഞു. "ഇങ്ങിനത്തവന്മാർ കാരണം പള്ളിയിലേക്ക് വരാൻ പറ്റാതെയായി. എവിടെ ചെന്നാലും ഉണ്ടാകും ഇങ്ങിനെ പാത്രവുമായി പത്തു പേർ."

കൂട്ടുകാരൻ ചെറുതായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് അവനോടായി പറഞ്ഞു. "ഇന്നത്തെ പ്രസംഗം കലക്കി, അല്ലേ ? ".

രണ്ട് ചിന്തകൾ


സാമാന്യ വേഗത്തിൽ ദേശീയ പാതയിലൂടെ കുടുംബവുമായി കാറിൽ ഡ്രൈവ്  ചെയ്തു പോകുമ്പോഴാണ്‌, പോക്കെറ്റ്‌ റോഡിൽ നിന്ന് ഒരു കാർ അവന്റെ വണ്ടിയെ ക്രോസ്സ്‌ ചെയ്ത് കയറിയത്.ഒരു വലിയ അപകടം മുന്നില് കണ്ട അവൻ കാർ സഡൻ ബ്രേക്കിട്ടു. അപ്പോഴേയ്ക്കും ക്രോസ്സ് ചെയ്ത  ആ കറുത്ത കാർ അമിത വേഗത്തിൽ മുമ്പോട്ട് പാഞ്ഞു കഴിഞ്ഞിരുന്നു.

ആ കാറിന്റെ  പിന്നിൽ പതിപ്പിച്ചിരുന്ന ഡോക്ടർ ലോഗോ സ്റ്റിക്കർ കണ്ട അവൻ പറഞ്ഞു. "ആശുപത്രിയിൽ ബിസിനസ്സ് കുറവായത് കൊണ്ട് ഇവൻ കാറും എടുത്ത് ഇറങ്ങിയിരിക്ക്യാ.., വണ്ടി ഇടിച്ച് ആളെ കൂട്ടാൻ."

തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്ന ഭാര്യ പറഞ്ഞു. "ആരെങ്കിലും സീരിയസ് കണ്ടീഷൻ ആണെന്ന് പറഞ്ഞു ആശുപത്രിയിൽ നിന്ന് കോൾ വന്നിട്ടുണ്ടാകും. അതായിരിക്കും ഇങ്ങിനെ വണ്ടി ഓടിച്ചു പോകുന്നത്."

ഒരു ഛർദ്ദി


ബസ്സിലെ കണ്ടക്ടറുടെ ഒച്ചത്തിലുള്ള സംസാരം കേട്ടു അവൻ ഞെട്ടിയെണീറ്റു.ഒരു ചെവിയിൽ പാതി വീഴാനായി നിന്നിരുന്ന മ്യൂസിക്‌ പ്ലയെറിന്റെ ഹെഡ്സെറ്റ് ഊരിയെടുത്തു. അപ്പോഴും, കണ്ടക്ടറുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാമായിരുന്നു. "എന്താ ചേച്ചീ, ഇങ്ങിനെ ഒക്കെ വരുമ്പോൾ,ഒരു കിറ്റ്‌ കൂടി കരുതണ്ടേ?ചെറിയ കുട്ടിയുമായി വരുമ്പോൾ ഒരു അമ്പത് പൈസ കവർ കൂടി കയ്യിൽ വെക്കണം.ഇന്ന് തിങ്കളാഴ്ചയാണ്. വണ്ടി കഴുകിയതിനു ശേഷമുള്ള ആദ്യ ട്രിപ്പും.ഇനി ഒരാൾ ഈ സീറ്റിൽ ഇരിക്കുമോ ?".
ആ സ്ത്രീയുടെ കൂടെയുള്ള കുട്ടി സീറ്റിൽ ഛർദ്ദിച്ചു.അതാണ്‌ കാര്യം. അവരുടെ മകളാണ് എന്നു തോന്നുന്നു. ആ സ്ത്രീ നിസ്സഹായയായി എല്ലാം കേട്ടു മിണ്ടാതെ നില്ക്കുന്നു.

കയ്യിലുള്ള ടിക്കറ്റ്‌ ബുക്കും പൈസയും ബാഗിലിട്ട്‌, അത് ബാഗ്‌ വെക്കുന്ന സ്ഥലത്തേക്കിട്ടു.ഈർഷ്യത്തോടു കൂടി അയാൾ ഡ്രൈവർ ഇരിക്കുന്നിടത്ത് നിന്നു പഴയ രണ്ടു മൂന്നു ന്യൂസ്‌ പേപ്പർ എടുത്ത് കീറി സീറ്റ് തുടക്കാൻ തുടങ്ങി.അപ്പോഴും അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. സീറ്റ് തുടച്ചു, ഒരു പേപ്പർ എടുത്ത് അതിനു മുകളിൽ ഇട്ടു. തുടച്ചു കഴിഞ്ഞ സീറ്റിൽ ഒരാളെ ഇരുത്തി അയാൾ ആ അമ്മയോട് പറഞ്ഞു."പോട്ടെ ചേച്ചീ, സാരമില്ല. കുട്ടിയല്ലെ !!". ടിക്കറ്റ്‌ ബുക്കും, ബാഗും കയ്യിലെടുത്ത് പോകും വഴി അയാൾ ആ കുട്ടിയുടെ കവിളിൽ തലോടി.

എന്തോ, എനിക്കൊന്നും മനസ്സിലായില്ല.

മതിലുകൾ

വ്യക്തമായി ഒന്നും രേഘപ്പെടുത്താത്ത മതിലുകൾ എത്രത്തോളം അതിൽ പതിപ്പിക്കുന്ന പരസ്യങ്ങളെയോ, പോസ്റ്റരുകളെയോ  പ്രതിഫലിപ്പിക്കുന്നുവോ,അത്രത്തോളം വ്യക്തമായ മൂല്യമോ, കാഴ്ചപ്പാടോ ഇല്ലാത്ത മനുഷ്യമനസ്സ് ചുറ്റുപാടിലെ നല്ലതും, ചീത്തതും ആയതിനെ പ്രതിഫലിപ്പിക്കുന്നു.

നിങ്ങൾ കണ്ടോ ?

ഇന്നു ജൂണ്‍ 6 ശനിയാഴ്ച. കുറച്ചു ദിവസമായി ഉണ്ടായിരുന്ന  മഴക്ക് ഇന്നിത്തിരി ശമനമുണ്ട്. കുളി കഴിഞ്ഞ്, വീടിന്നു പുറത്തുള്ള ബാത്‌റൂമിൽ നിന്ന് വീടിന്റെ കോലായിലേക്ക് ഓടി വരുന്ന നവീൻ, ഉമ്മുറത്തെ ചാരുകസേരയിൽ ഇരുന്നു പേപ്പർ വായിച്ചിരുന്ന അച്ഛനോട് പറഞ്ഞു."അച്ഛാ, നമുക്ക് ഇന്ന് അമ്പലത്തിൽ പോകാം". പ്രത്യേകിച്ച് എന്തെങ്കിലും മനസ്സിൽ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മകൻ ഇങ്ങിനെ ആവശ്യപ്പെടാറുള്ളത് എന്നറിയുന്ന അയാൾ പോകാമെന്നു സമ്മതം മൂളി. കുളിയും കഴിഞ്ഞ് മകനോടൊപ്പം അമ്പലത്തിലേക്ക് വീട്ടിൽ നിന്നിറങ്ങുമ്പോഴാണ്‌ അടുക്കളയിൽ നിന്നു നവീന്റെ അമ്മ വിളിച്ചു പറഞ്ഞത്, "അമ്പലത്തിൽ നിന്ന് മടങ്ങി വരുമ്പോൾ അരക്കിലോ ചെറുപഴം കൂടി വാങ്ങിയേക്ക്". നവീനും അച്ഛനും അമ്പലത്തിലേക്ക് നടന്നു.

ദൂരെ നിന്ന് തന്നെ അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനങ്ങൾ കേൾക്കാമായിരുന്നു. അമ്പലനടയിൽ നിന്ന് ഇത്തിരി നേരം പ്രാർഥിച്ച്, അച്ഛൻ അമ്പലത്തിനടുത്തുള്ള ആലിൻചുവട്ടിലേക്ക് നടന്നു. സുഹൃത്തുക്കളോട് കുശലം പറയുന്നതിനിടെ നവീൻ അമ്പലത്തിൽ നിന്നും അവിടേക്ക് വന്നു. സുഹൃത്തുക്കളോട് പിന്നെ കാണാമെന്നും പറഞ്ഞു അയാൾ മകനോടൊപ്പം വീട്ടിലേക്ക് തിരിച്ചുു.

നടത്തത്തിന്നിടയിൽ വെച്ച് അയാൾ മകനോട് ചോദിച്ചു. "എന്താ, ഇന്ന് പ്രത്യേകിച്ച് അമ്പലത്തിൽ വന്നു പ്രാർഥിക്കണം എന്ന് പറഞ്ഞത്, മോന് സ്കൂളിൽ പരീക്ഷ ഉണ്ടോ?". അതിനുള്ള മറുപടിയായി നവീൻ പറഞ്ഞു. "ഇല്ലച്ചാ, പരീക്ഷയൊന്നുമില്ല". "പിന്നെന്താ, പ്രത്യേകിച്ച് ?" അച്ഛൻ വീണ്ടും ചോദിച്ചു. നവീൻ പറഞ്ഞു ."അതില്ലേ അച്ഛാ, ഇന്നലെ ജൂണ്‍ 5 ലോകപരസ്ഥിതി ദിനം ആയിരുന്നു. സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു. പുറത്ത് നിന്നും വന്ന ഒരാൾ പ്രകൃതിയെപ്പറ്റിയും, പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ പറഞ്ഞു. അച്ഛാ ,നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ കവറൊക്കെ ഇല്ലേ, അതൊന്നും ഭൂമിയിൽ അലിയില്ല. അത് വലിച്ചെറിഞ്ഞാൽ അവിടെത്തന്നെ കിടക്കുമത്രേ!. നമ്മൾ കഴിച്ചതിന്റെ ബാക്കിയോ മറ്റൊ ആണെങ്കിൽ കാക്കയും മറ്റും തിന്നോളും.പക്ഷേ കാക്കകൾ പ്ലാസ്റ്റിക്‌ തിന്നില്ല. അതാ പ്രശ്നം."

"അതിന് അമ്പലത്തിൽ എന്ത് കാര്യം? " അച്ഛൻ ഇടക്ക് കയറി ചോദിച്ചു. നവീൻ പറഞ്ഞു. "അച്ഛാ, ഞാൻ ഭഗവനോട് പ്രാർഥിക്കാൻ വേണ്ടി വന്നതാ.., കാക്കകൾക്ക് പ്ലാസ്റ്റിക്‌ തിന്നാനുള്ള കഴിവിന് വേണ്ടി. അവർ പ്ലാസ്റ്റിക്‌ തിന്ന് തുടങ്ങിയാൽ പിന്നെ പ്രശ്നം ഇല്ലല്ലോ.." ഒരു ചെറിയ ചിരിയോട് കൂടി അച്ഛൻ ചോദിച്ചു. "എന്നിട്ട് ഭഗവാൻ എന്ത് പറഞ്ഞു. "എല്ലാം ശരിയാക്കി തരാമെന്നും, കാക്കകൾക്ക് ഉടനെത്തന്നെ അതിനുള്ള കഴിവ് നല്കും എന്നേറ്റിട്ടുണ്ട്. പക്ഷെ ഇത്തിരി കാത്തിരിക്കാൻ പറഞ്ഞു. അത് വരെ പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്ക്കാനും,വലിച്ചെറിയരുതെന്നും പറഞ്ഞിട്ടുണ്ട്".

"ശരി ശരി, മോൻ പോയി അരക്കിലോ പഴം മേടിച്ചു വാ. "വഴിക്ക് വെച്ച് പച്ചക്കറിക്കട കണ്ട അച്ഛൻ നവീനോട് പറഞ്ഞു. പൈസയും മേടിച്ച് കടയിലേക്ക് ഓടി കടക്കാരനോട് പറഞ്ഞു. "ചേട്ടാ, അരക്കിലോ പഴം".പഴമെടുത്ത് തൂക്കി കവറിൽ ഇടാനായി നിന്ന കടക്കാരനോട് അവൻ പറഞ്ഞു. "ചേട്ടാ, കവർ വേണ്ട ഒരു പേപ്പറിൽ പൊതിഞ്ഞു തന്നാൽ മതി ".

പൊതിയുമായി വീടിലെത്തി ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ നവീൻ മുറ്റത്തെ മാവിൻചില്ലയിലിരുന്ന കാക്കയെ നോക്കി. അതിനു ശേഷം അവൻ എപ്പോഴും കാക്കയെ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും കാക്ക പ്ലാസ്റ്റിക്‌ തിന്നു തുടങ്ങിയോ എന്നറിയാൻ. ഇത് വരെ കണ്ടിട്ടില്ല. നിങ്ങൾ കണ്ടോ ?

ഇന്നു നീ, നാളെ അവൻ



വീടിനോടടുത്ത് ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. അരുവി എന്നു വിളിക്കുന്നത് ചിലപ്പോൾ ഒരു തെറ്റായേക്കാം. ഒഴിവു സമയം അവിടെ പോയിരിക്കുക, അവന്റെ ഒരു സ്വഭാവമായിരുന്നു. നല്ല തെളിഞ്ഞ വെള്ളമാണെങ്കിലും അധികം ആരും കുടിക്കാൻ ഉപയോഗിക്കാറില്ല. കാരണം, ഇടക്കിടെ അതിലൂടെ പഴകിയ  സാധനങ്ങളും മറ്റും ഒഴുകി പോകാറുണ്ട്.

ഒരു ദിവസം അവൻ എന്തോ ഒഴുകി വരുന്നത് കണ്ട് ഞെട്ടിപ്പോയി. നേരം സന്ധ്യയോടടുത്തത് കൊണ്ട് വ്യക്തമായി ഒന്നും മനസ്സിലാകുന്നില്ല. അടുത്തെത്തിയപ്പോഴാണ് അത് ഒരു മനുഷ്യനാണെന്നു മനസ്സിലായത്. ഒരു വൃദ്ധൻ !! . സ്വല്പം സ്വല്പമായി അയാൾ നീന്തുന്നുമുണ്ട്. അത്ഭുതപ്പെട്ട് നോക്കി നിൽകുമ്പോൾ, അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. "താങ്കൾക്ക് നീന്താൻ അറിയുമോ ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങിക്കോളൂ.."

പവർ കട്ട്‌ ഒരു അനുഗ്രഹം

ജീവിതത്തിലെ സംഗർഷങ്ങൽ കൂടിക്കൂടി ആത്മഹത്യാ മുനമ്പിൽ എത്തി നിൽക്കുമ്പോഴാണ്, പവർ കട്ട് അവനു ഒരു അനുഗ്രഹമായത്. പവർ കട്ടിന്റെ സമയത്ത്, കുടുംബവുമായി ഇത്തിരി നേരം സംസാരിച്ചു ഇരുന്നത് മൂലം അവന്റെ സംഗര്ഷത്തിന്റെ കൂമ്പാരം ഒരു മഞ്ഞു മല പോലെ അലിഞ്ഞു ഇല്ലാതായി.

കോഴയും കോഴിയും

കോഴയും കോഴിയും തമ്മിൽ എന്ത് ബന്ധം? അക്ഷരങ്ങളുടെ സാദൃശ്യം മാത്രമല്ല അതിനുള്ളത്. കോഴിയുടെ സ്വഭാവമുള്ള ചിലർ കോഴ വാങ്ങും എന്ന് ഈ അടുത്ത കാലത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാർത്തകൾ പറയുന്നു.

വികലാംഗൻ

ഓഫീസിലേക്കുള്ള യാത്രാമധ്യേ, വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സ്‌ കാത്തു നില്ക്കുകയാണ് അവൻ. ഒരു പ്രൈവറ്റ് ബസ്സ്‌ മുന്നിൽ നിറുത്തി. ഒപ്പമുണ്ടായിരുന്നവർ കയറിയതിനു ശേഷം ചെറുതായി ഓടിത്തുടങ്ങിയ ബസ്സിലേക്ക് അവൻ ചാടിക്കയറി.ഏതാണ്ട് എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു. ഹർത്താൽ കഴിഞ്ഞ തൊട്ടടുത്ത ദിവസമായത് കൊണ്ടാവാം നല്ല തിരക്ക്. കുറച്ച് കൂടി തിരഞ്ഞു നോക്കിയപ്പോഴാണ് വികലാംഗർക്കുള്ള സീറ്റിനു പുറമെ ഒരു സീറ്റു കൂടി ഒഴിഞ്ഞു കിടക്കുന്നത് അവൻ കണ്ടത്.ഏതെങ്കിലും വികലാംഗൻ കയറിയാൽ എണീറ്റ് കൊടുക്കേണ്ടി വരുമല്ലോ എന്നാലോചിച്ച് ബാക്കിയായ മറ്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.സീറ്റിൽ ഇരുന്നു കുറച്ച നേരം എന്തോ ചിന്തിച്ചിരുന്ന അവൻ ആ സീറ്റിൽ നിന്നും എണീറ്റ് ഒഴിഞ്ഞു കിടന്ന വികലാംഗ സീറ്റിൽ വന്നിരുന്നു. "മനസ്സിനു വൈകല്യം ബാധിച്ചവനും വികലാംഗൻ തന്നെ..!!".

പരാജയം

      പരാജയപ്പെടും എന്നുള്ള ഭയമാണു ഒരു മനുഷ്യന്റെ വളർച്ചക്ക്‌ കോടാലി വെക്കുന്നത്. ഇതിൽ പ്രതിനായകൻ നായകൻ തന്നെയാണ്‌. അവൻ തന്നെ അവന്റെ വളർച്ചക്ക് തടസ്സമാവുന്നു. ഒരു കാര്യം ചെയ്യാനായി ചിന്തിക്കുമ്പോൾ ആദ്യം തന്നെ, അതിന്റെ പരാജയം ഭയന്ന് അതിൽ നിന്ന് വിട്ടു നിൽക്കുന്നു. ജയത്തോടൊപ്പം പരാജയത്തെയും സ്വീകരിക്കാൻ തയ്യാറായാൽ പല കാര്യങ്ങളും കർമ്മ മണ്ഡലത്തിലേക്ക് നീങ്ങുന്നു. അങ്ങിനെ സാധിക്കാതെ വരുമ്പോൾ പല ചിന്തകളും അതിന്റെ ഗർഭാവസ്ഥയിൽ തന്നെ നശിച്ചു പോകുന്നു. 

പകരത്തിനു പകരം

                            ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ്, അവൻ സതീഷിനെ കണ്ടത്. അവനെ കണ്ടതും, ഇന്നലെ അവൻ എന്നെ നോക്കിചിരിച്ചിരിന്നുവോ എന്നാണു ആദ്യം ചിന്തിച്ചത്. അതെ, ഇന്നലെ അവൻ ചിരിച്ചിരുന്നു. പോകും വഴി സതീഷിനെ നോക്കി ചിരിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി.  അതാ ,   ഷമീർ വീട്ടിലേക്കുള്ള വണ്ടിക്കായി  "പാർക്കിംഗ് ലോബ്ബി"യിൽ കാത്തു നിൽക്കുന്നു. ഷമീർ, ഓഫീസി ൽ അവന്റെ അടുത്താണ് ഇരിക്കുന്നത്. അവൻ എപ്പോഴെങ്കിലും എനിക്ക് "ലിഫ്റ്റ്‌" തന്നിട്ടുണ്ടോ ?  അത്  ചിന്തിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി. ഇല്ല, അവൻ "ലിഫ്റ്റ്" തന്നതായി ഓർമയിലില്ല. പോക്കറ്റിൽ നിന്നും "സ്മാർട്ട്‌ ഫോണ്‍" എടുത്ത് എന്തോ അതിൽ കുത്തിക്കുറിക്കുന്നത് പോലെ കാണിച്ച്, സ്മാർട്ടായി നടന്നു കാറിൽ കയറി.
                          വീട്ടിലെത്തി കുളിച്ച് "റിഫ്രെഷായി" ഒരു പുസ്തകവുമെടുത്ത് വരാന്തയിലേക്ക് നടക്കുന്നതിനിടെ  അടുക്കളയിൽ നിന്നിരുന്ന ഭാര്യയെ നോക്കി ഒന്ന് ചിരിച്ചു. പുസ്തകം തുറന്ന്, വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു എന്തോ എഴുതാൻ തുടങ്ങി. "ഇന്ന് എല്ലാം "ടാല്ലി" ആണ്". 

വൈരാഗ്യം

ജനൽ പാളികളിലൂടെ അവൻ പുറത്തേക്കെറിയപ്പെട്ടു. രണ്ടാം നിലയിൽ നിന്ന്,  ഭിത്തിയിലും സണ്‍ഷെയ്ടിലും തട്ടിത്തെറിച്ചു താഴോട്ടു പതിക്കുമ്പോഴും, അവന്റെ ശരീരം എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. നനഞ്ഞ മണ്ണിൽ പതിച്ചപ്പോഴാണ് കത്തിക്കൊണ്ടിരുന്ന അവന് ഇത്തിരി ആശ്വാസം കിട്ടിയത്. ഇത്തിരി ജീവൻ ബാക്കി വെച്ച് തീ എരിഞ്ഞടങ്ങി. അപ്പോഴാണ് അടുത്ത് കിടന്നിരുന്ന തന്റെ സഹോദരനെ കണ്ടത്. അവസാന നിമിഷങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അവന്റെ അടുത്തേക്ക് അവൻ  നിരങ്ങി നീങ്ങി.
"വേദനയുണ്ടോ" ? അവൻ ചോദിച്ചു. പാതി കണ്ണു തുറന്നു ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"സാരമില്ല. ഇന്നലെ നിന്നെ കത്തിച്ചു അവൻ എടുത്തു വിട്ട ഓരോ പുകയിലും അവന്റെ ജീവൻ തന്നെയല്ലെ നമ്മൾ ഇല്ലാതാകുന്നത്. എനിക്ക് തോന്നുന്നു, ഒന്നു രണ്ടു മാസത്തിനുള്ളിൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. പക്ഷെ, ഇന്നു ഞാൻ ഉന്നം വെച്ചത് അവൻ എപ്പോഴും കൊണ്ടു നടക്കുന്ന പൊന്നോമനയായ  അവന്റെ മോളെയാണ്. അവളുടെ ഭാവിയും നമ്മളുടെ തലമുറ തകർക്കും. അതോർത്ത്‌ കൊണ്ട് നമുക്ക് നമ്മുടെ വേദന മറക്കാം". അതും പറഞ്ഞു മുകളിലേക്ക് നോക്കി കിടന്ന അവന്റെ മാറിലൂടെ ഒരു വലിയ ചക്ക്രം കയറിയിറങ്ങി. ഒരു ഞെരക്കത്തോടെ അവർ രണ്ടു പേരും നിശ്ശബ്ദരായി. അപ്പോഴും ആ ഉയർന്ന കെട്ടിടത്തിൻറെ പല പല ജനലുകളിലൂടെ കത്തിയെരിഞ്ഞ്‌ പലരും താഴൊട്ട് പതിക്കുന്നുണ്ടായിരുന്നു. 

ഒരു ഏണി ചിന്ത

കയ്യിൽ കിട്ടിയ ഏണിയുടെ ഏറ്റവും താഴത്തെ തട്ടിലുള്ള പിശകു കാരണം അത് ഉപയോഗിക്കാതെ മാറ്റി വെക്കുന്ന മണ്ടത്തരം പോലെയാണ്, കിട്ടിയ സാഹചര്യങ്ങൾ അതിലെ ചെറിയ റിസ്ക്‌ ഭയന്നു വേണ്ടെന്നു വെക്കുന്നത്. ഏണിയുടെ പിശക് വന്ന ഭാഗം ഏറ്റവും മുകളിലേക്ക് വരുന്ന രീതിയിൽ തിരിച്ചു നിർത്തി, കേറാവുന്നിടത്തോളം കയറി അതിനെ ഉപയോഗിക്കുന്ന രീതിയാണ്, മുൻപിൽ വന്ന സാഹചര്യത്തെ ഒന്നു മിനുക്കി നമ്മുടെ മുൻപോട്ടുള്ള പോക്കിനായി സജ്ജമാക്കേണ്ടത്. പറ്റാവുന്നിടത്തോളം മുൻപോട്ട് നീങ്ങിക്കഴിഞ്ഞ് നോക്കുമ്പോൾ പുതിയ സാഹചര്യങ്ങൾ സൃഷ്ട്ടിക്കപെടുന്നു.

ചിന്തകൾ

 ഏകാന്തതയിൽ ഇരുന്നു ചിന്തിക്കുക അവൻറെ ഒരു സ്വഭാവമാണ് . തനിച്ചുള്ള താമസം അതിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു, എന്നല്ലാതെ വേറൊരു നേട്ടവും അവന് നല്കിയില്ല എന്നു വേണം കരുതാൻ. ജീവിതത്തിൻറെ ലക്ഷ്യം എന്താണ് എന്നത്  അവന്റെ ചിന്തയിൽ കടന്നു കൂടി ഏതാണ്ട് ഒരാഴ്ചയിലേറെയായി.

ഒരു വലിയ ചിന്തകനാണ്‌ എന്നത് അവനെ ഇടയ്ക്കിടെ സന്തോഷിപ്പിച്ചിരുന്നു.
അപ്പോഴാണ്‌ അലാറം അടിക്കുന്നത്. ഉറക്കം നിറുത്തേണ്ട സമയമായല്ലൊ എന്നോർത്ത് ചിന്തകൾ ഒരു ഭാഗത്ത് മടക്കി വെച്ചു അവൻ പല്ലു തേക്കാൻ പോയി .