2017, ഒക്‌ടോബർ 10, ചൊവ്വാഴ്ച

ഒരു റോഹിങ്ക്യൻ ചിന്ത

"ഇക്കാ.. ഇങ്ങള് എവിടാ.?" ആമിന സലീമിനെ ഫോണിൽ വിളിച്ചന്വേഷിച്ചു.

"ഞാൻ കലൂരിൽ ഉണ്ട്.എന്തേ ?" സലീം മറുപടി നൽകി.

"അവിടെന്താ പരിപാടി ? ഇങ്ങടെ ഫ്രണ്ട് ഇല്ലേ ഹനീഫ്, മൂപ്പരും ഫാമിലീം വന്നിരിക്കണ്." ആമിന പറഞ്ഞു.

"ആര്? ബാംഗ്ലൂർ ഉണ്ടായിരുന്ന ഹനീഫയോ ?" സലീം ചോദിച്ചു.

"ആഹ്, മൂപ്പര് തന്നെ. ഇങ്ങള് വേഗം വരി..., വരുമ്പോൾ ഒരു ചിക്കനും മേടിച്ചേക്ക്." ആമിന പറഞ്ഞു.

"എടീ, അതിനു ഞാൻ ഇവിടെ ഒരു പ്രതിഷേധ പ്രകടനത്തിലാ... റോഹിങ്ക്യർക്കെതിരെയായുള്ള കേന്ദ്ര നിലപാടിനെതിരെ.. ഇത് കഴിയാൻ ടൈം എടുക്കും.." സലീമിന്റെ മറുപടി കേട്ട് ആമിന വിഷമിച്ചു.

"ഇങ്ങള് എന്താച്ചാ ചെയ്യ്. ഇവിടെ വെച്ച് കൊടുക്കാനും മറ്റും ഒന്നുല്ലാ. പിന്നല്ലാ, അവരുടെ കയ്യിൽ ബാഗും മറ്റും കാണുന്നുണ്ട്. ഇന്ന് നമ്മടെ ഫ്ലാറ്റിൽ തങ്ങാനുള്ള പരിപാടിയാണെന്ന് തോന്നുന്നു." അതും പറഞ്ഞു ആമിന ഫോൺ കട്ട് ചെയ്തു.

കുറച്ചു കഴിഞ്ഞ് സലീം തിരിച്ചു വിളിച്ചു.

"ആമിനാ, എന്താ അവരുടെ പരിപാടി ? ഇന്ന് റൂമിൽ തങ്ങാൻ തന്നെ ആണോ? ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാർസൽ മേടിച്ചു വരാം."

"ആ.. അവര് ബാംഗ്ലൂർ നിന്ന് വരുന്നതാ.. കൊച്ചിയിൽ വന്നു പാസ്സ്പോർട്ട് റിന്യൂ ചെയ്യാൻ കൊടുത്ത് പത്തനംതിട്ട ഹനീഫിന്റെ വീട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. പാസ്സ്പോർട്ട് ഓഫീസിൽ പോയപ്പോളാണ് അവരുടെ മാര്യേജ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ വേണം എന്നറിയുന്നത്. വീണ്ടും പോയി വരാൻ മെനക്കേടായത് കൊണ്ട് ഹനീഫാന്റെ അനിയനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ അതും ആയി നാളെ കൊച്ചിയിൽ വരും. എല്ലാം കഴിഞ്ഞ് നാളെ പോകാൻ ആണ് ഇപ്പോഴത്തെ പരിപാടി." ആമിന വിശദമായി മറുപടി നൽകി.

"ശ്ശെടാ.. അവിടെ തങ്ങാനാ.. അതും നമ്മടെ വൺ ബെഡ് റൂം ഫ്ലാറ്റിൽ." സലീം പറഞ്ഞു.

"ഒരു ദിവസത്തെ കാര്യം അല്ലെ, ഒന്ന് അഡ്ജസ്റ്റ് ചെയ്യാം. ഞാനും മോനും, പിന്നെ ഹനീഫാന്റെ ഭാര്യ ആയിശേം റൂമിൽ കിടക്കാം, ഇങ്ങള് ആണുങ്ങൾ ഹാളിൽ കിടന്നോ." ആമിനാടെ മറുപടി കേട്ടപ്പോൾ സലീമിന് ദേഷ്യമായി.

"നീ എന്ത് കണ്ടോണ്ടാണ്? ഹനീഫിനെ നിനക്കറിയാല്ലോ? നമ്മൾ അന്ന് പെട്ടെന്ന് ബാംഗ്ലൂർ വിട്ടു ഇവിടെ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ വിറ്റു തന്നതിന് കമ്മീഷൻ മേടിച്ച പുള്ളിയാ. എനിക്കെന്തോ, അത് ഇപ്പളും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നീ എന്തേലും പറഞ്ഞു ഒഴിവാക്ക്. ഇന്ന് നൈറ്റ് നിന്റെ വീട്ടിൽ പോകാൻ പ്ലാൻ ഉണ്ട് എന്ന് പറ." സലീം പറഞ്ഞു.

"അതൊക്കെ എന്ന് കഴിഞ്ഞതാ ഇക്കാ... അത് വെച്ച് ഇപ്പൊ ഒരു സഹായം ആവശ്യം ആയി വന്നപ്പോൾ ഒഴിവാക്കുന്നത് എന്തിനാണ്? ഒരു അന്തോം ബന്ധോം ഇല്ലാത്ത റോഹിങ്ക്യക്കാരെ കേന്ദ്രം പുറത്താക്കും എന്ന് പറഞ്ഞതിന് പ്രതിഷേധിക്കാൻ പോയ ഇങ്ങളാണ് ഒപ്പം പഠിച്ച്, ഒരേ കമ്പനീൽ വർക്ക് ചെയ്തിരുന്ന കൂട്ടുകാരന് ഒരു ദിവസം റൂമിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് പറയുന്നത്. ഇങ്ങള് ഒന്നും പറയണ്ട.ഒരു ചിക്കൻ മേടിച്ചു വാ.. ഡിന്നറിന്ന് കറി വെക്കാം. വേഗം വാ.." അതും പറഞ്ഞു ആമിന ഫോൺ വെച്ചു.
ഒരു ശക്തിയുള്ള  ഇടിമിന്നലായി പതിച്ച ആ വാക്കുകൾ, പിന്നീട് തണുപ്പുള്ള ഒരു മഴയായി  അവന്റെ മനസ്സിനെ കുളിരണിയിച്ചു..